പാലക്കാട്: പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു. മലപ്പുറം നടുവട്ടം പറവാടത്ത് വളപ്പില്‍ ഷൈബു (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം. മദ്യപിച്ചെത്തി ഷൈബു ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ കഴിഞ്ഞ കുറച്ചു നാളുകളായി പാലക്കാട്ടെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യയുമായുള്ള പിണക്കം മാറ്റാനും വീട്ടിലേയ്ക്ക് കൊണ്ടുപോകാനും എത്തിയതായിരുന്നു ഷൈബു. എന്നാല്‍ ഭാര്യ തിരികെ പോകാന്‍ തയ്യാറായില്ല. പ്രകോപിതനായ ഷൈബു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട ഭാര്യയുടെ ബന്ധുക്കള്‍ ഓടിയെത്തി തീകെടുത്തി. ഇതിന് പിന്നാലെ ബൈക്കുമായി ഷൈബു സ്ഥലത്തുനിന്ന് പോയി. ഇതിനിടെ വെള്ളിയാഴ്ച പുലർച്ചെയോടെ ഷൈബുവിൻ്റെ ബൈക്ക് പാലക്കപ്പീടികയിലെ കച്ചവട സ്ഥാപനത്തിൻ്റെ പിറക് വശത്തെ കിണറിന് സമീപം കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഷൈബുവിനെ കണ്ടെത്തിയത്. കിണറിൽ തൂക്കിയിട്ടിരുന്ന മോട്ടോറിൻ്റെ കയർ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. പട്ടാമ്പി ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് മൃതദേഹം കിണറിൽ നിന്നും പുറത്തെത്തിച്ചത്. ചാലിശ്ശേരി പൊലീസും ഫോറൻസിക്ക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി







