മുംബൈ: വിഖ്യാത ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ അന്തരിച്ചു. 87 വയസായിരുന്നു. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പുരബ് ഔർ പശ്ചിമ്, ‘ക്രാന്തി’, ‘റൊട്ടി കപട ഔർ മകാൻ’ എന്നിവ അദ്ദേഹത്തിൻ്റെ ഹിറ്റ് ചിത്രങ്ങളാണ്. ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1992ൽ പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചു. 1964ൽ രാജ് ഖോസ്‌ലയുടെ മിസ്റ്ററി ത്രില്ലറായ ‘വോ കൗൻ തി’ എന്ന ചിത്രമാണ് നായകനായി മനോജ് കുമാറിന് വലിയ ബ്രേക്ക് നൽകിയ സിനിമ. ഏഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.







