അമരാവതി: തെലങ്കാനയിലെ മഹാബുബാബാദില്‍ മട്ടന്‍ കറി ഉണ്ടാക്കി നല്‍കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി യുവാവ്. 35കാരിയായ മാലോത്ത് കലാവതിയാണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രിയിൽ മട്ടന്‍ കറി ഉണ്ടാക്കി നല്‍കാത്തതിനെത്തുടർന്ന് കലാവതിയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഒടുവില്‍ തർക്കം ക്രൂരമായ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ യുവാവ് മട്ടൺ കറി ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. വിസമ്മതിച്ച മകളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് കലാവതിയുടെ അമ്മ പൊലീസിന് മൊഴി നൽകി.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. കുടുംബത്തില്‍ ഉണ്ടായ ചെറിയൊരു പ്രശ്‌നം ഇങ്ങനൊരു കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
