തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയും ആന വരുന്നത് കണ്ട് ഓടുന്നതിനിടെ മൂന്ന് പേര്‍ മറിഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ് ശാന്തിമാരായ അനൂപ്, ശ്രീകുമാര്‍, മുരുകന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ക്ഷേത്ര പരിസരത്തുനിന്ന് ആളുകളെ മാറ്റി. ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയോട് ചേര്‍ന്ന മരത്തില്‍ തളച്ചു. തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ അൽപം മുന്നോട്ട് കുതിച്ച ജയരാജൻ, പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാർ താഴെക്ക് വീണെങ്കിലും ആന ശാന്തനായതിനാൽ അപകടം ഒഴിവായി. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ ശാസ്താംനടയ്ക്ക് സമീപത്തേക്കാണ് ഓടിയത്. ഇതിന്റെ പുറത്തിരുന്ന അനൂപിനു വീണു സാരമായി പരിക്കേറ്റു. ഞായറാഴ്‌ച വൈകിട്ട് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ രണ്ടാം വലത്തിനിടെ ഗരുഡമാടത്തറയ്ക്ക് സമീപമാണ് സംഭവം. അധികം താമസിക്കാതെ രണ്ട് ആനകളെയും തളച്ചു. കീഴ്ശാന്തിമാർക്കും ചില ഭക്തർക്കുമാണ് നിസാരമായി പരിക്കേറ്റത്. രാവിലെ നടന്ന എഴുന്നള്ളത്തിനിടെയും ഉണ്ണിക്കുട്ടൻ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇതിന്റെ പുറത്തിരുന്നവരെ ഇറങ്ങാൻ സമ്മതിക്കാതെ വന്നതായും ഭക്തർ ആരോപിച്ചു. ഈ ആനയെ വൈകിട്ട് എഴുന്നള്ളിച്ചതിൽ ഭക്തർക്ക് ഇടയിൽ പ്രതിഷേധമുണ്ട്. പരിക്കേറ്റവരിൽ എട്ടുപേരായ ശ്രീലക്ഷ്‌മി, ശ്രേയ, ശോഭ, രേവമ്മ, രാമചന്ദ്രൻ, രമേശ്, ശശികല, അശോകൻ എന്നിവർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശ്രീകുമാറിന് കാലിനു പൊട്ടലും അനൂപിൻ്റെ തലയുടെ പിന്നിൽ മുറിവേറ്റിട്ടുമുണ്ടെന്ന് ചികിത്സ തേടിയ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രയിലെ അധികൃതർ അറിയിച്ചു.








