”നിങ്ങളെ മോളെ എനിക്കു വേണ്ട; ഞാന്‍ മൂന്നു തവണ തലാഖ് ചൊല്ലി”, ഭാര്യാ പിതാവിന്റെ ഫോണിലേക്ക് സന്ദേശം അയച്ച് മുത്തലാഖ് ചൊല്ലിയ നെല്ലിക്കട്ട സ്വദേശിയെ നാട്ടിലേക്ക് വിളിച്ചു വരുത്താന്‍ ഒരുങ്ങി പൊലീസ്

കാസര്‍കോട്: ഭാര്യാ പിതാവിന്റെ വാട്‌സ്ആപ്പിലേക്ക് സന്ദേശം അയച്ച് മുത്തലാഖ് ചൊല്ലിയെന്ന കേസില്‍ പ്രതിയായ ബദിയഡുക്ക, നെല്ലിക്കട്ട, നെക്രാജെ സ്വദേശിയെ ഗള്‍ഫില്‍ നിന്നു നാട്ടിലേക്ക് വിളിച്ചു വരുത്താന്‍ പൊലീസ് ശ്രമം തുടങ്ങി. പൊലീസിന്റെ ആവശ്യപ്രകാരം നാട്ടിലെത്തിയില്ലെങ്കില്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റു ചെയ്യാനുള്ള നടപടി തുടങ്ങുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നെല്ലിക്കട്ട സ്വദേശിയും ഗള്‍ഫുകാരനുമായ അബ്ദുല്‍ റസാഖും കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം 2022 ആഗസ്ത് 11നാണ് മതാചാര പ്രകാരം നടന്നത്. അതിനു ശേഷം സ്വന്തം വീട്ടിലും ഭാര്യാ വീട്ടിലും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചു വരികയായിരുന്നു ഇരുവരും. 2023 ആഗസ്ത് 23നു ശേഷം ഭര്‍ത്താവും വീട്ടുകാരും സ്വര്‍ണ്ണം കുറഞ്ഞു പോയി എന്നും മറ്റും പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതിനിടയില്‍ 2025 ഫെബ്രുവരി 21ന് യുവതിയുടെ പിതാവിന്റെ വാട്‌സ്ആപ്പിലേക്ക് ‘നിങ്ങളെ മോളെ എനിക്കു വേണ്ട. ഞാന്‍ മൂന്നു തലാഖ് ചൊല്ലി’ യെന്ന സന്ദേശം അയച്ചതോടെയാണ് പരാതി പൊലീസ് സ്റ്റേഷനിലെത്തിയത്. അബ്ദുല്‍ റസാഖിനെ കൂടാതെ വീട്ടുകാരായ റുഖിയ (35), ഫൗസിയ(25), നഫീസ (50) എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page