പുലിഭീതി ഒഴിയാതെ നാടും നാട്ടുകാരും; കൊളത്തൂര്‍, പാണ്ടിക്കണ്ടത്ത് ആടിനെയും പെരിയ, പുളിക്കാലില്‍ തെരുവു പട്ടിയെയും പുലി പിടിച്ചു, ഇരിയണ്ണിയില്‍ ഇരയായത് കാട്ടുപോത്തിന്റെ കുഞ്ഞ്

കാസര്‍കോട്: വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുലിഭീഷണിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ തുടരുന്നതിനിടയിലും വിവിധ സ്ഥലങ്ങളില്‍ പുലിയിറങ്ങി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ, പുളിക്കാലില്‍ വെള്ളിയാഴ്ച രാത്രി എത്തിയ പുലി തെരുവു നായയെ കടിച്ചു കൊണ്ടു പോയി. അരങ്ങനടുക്കത്തെ മാധവന്‍ എന്നയാളുടെ വീട്ടു പരിസരത്ത് കറങ്ങി നടന്നിരുന്ന നായയെയാണ് കടിച്ചു കൊണ്ടു പോയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പുളിക്കാലില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ പുളിക്കാലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്ത്രീയാണ് പുലിയെ ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി തെരച്ചില്‍ നടത്തുന്നതിനിടയില്‍ 9.30 മണിയോടെ പുലിയെ വീണ്ടും കാണുകയായിരുന്നുവെന്നു പറയുന്നു. നായയെ കടിച്ചു കൊണ്ടു പോയ കാര്യം ശനിയാഴ്ച രാവിലെയാണ് പരിസരവാസികള്‍ അറിയുന്നത്.
കൊളത്തൂര്‍, വില്ലേജിലെ പാണ്ടിക്കണ്ടത്തും വെള്ളിയാഴ്ച രാത്രി പുലിയിറങ്ങി. രവീന്ദ്രന്‍ എന്നയാളുടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആടിനെയാണ് പുലി കൊണ്ടു പോയത്. ശനിയാഴ്ച രാവിലെ നടത്തിയ തെരച്ചിലില്‍ കവുങ്ങിന്‍ തോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ ആടിന്റെ ജഡം കണ്ടെത്തി. കൊളത്തൂര്‍, മടന്തക്കോട്ട് പുലിക്കെണിയില്‍ കുരുങ്ങിയ നിലയില്‍ കാണപ്പെട്ട സ്ഥലത്തു നിന്നു വളരെ അകലെയല്ലാത്ത സ്ഥലമാണ് പാണ്ടിക്കണ്ടം.
ഏതാനും ദിവസം മുമ്പ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയ നിലയില്‍ കാണപ്പെട്ട ബറോട്ടിയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ രണ്ടു പുലികളെ കണ്ടിരുന്നു. അതിലൊരു പുലിയാണ് പാണ്ടിക്കണ്ടത്ത് എത്തിയതെന്നു സംശയിക്കുന്നു.
മുളിയാര്‍, ഇരിയണ്ണിയിലാണ് മൂന്നുമാസം പ്രായമുള്ള കാട്ടുപോത്തിന്റെ ജഡം കാണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ചെറ്റത്തോട് എന്ന സ്ഥലത്ത് കാട്ടുപോത്തിനെ പുലി തിന്നുന്നത് നാട്ടുകാര്‍ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം കുണിയേരിയിലെ തമ്പാന്‍ നായരുടെ വീടിനു സമീപത്തും നാട്ടുകാര്‍ പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page