ഒടുവിൽ മരണം വിളിച്ചു; മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവൻ്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ അന്തരിച്ചു

കണ്ണൂർ: മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കയറിയ പവിത്രൻ ഒടുവിൽ മരണത്തിനു കീഴടങ്ങി.
ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് 11 ദിവസം ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 14നായിരുന്നു സംഭവം.
ശ്വാസരോഗത്തെ തുടർന്ന് ദർളക്കട്ട കെ എച്ച് ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു പവിത്രൻ. അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. താങ്ങാനാകാത്ത ചികിത്സാച്ചെലവും കൂടിയായപ്പോൾ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വെന്‍റിലേറ്റർ മാറ്റിയാൽ പത്ത് മിനിറ്റ് മാത്രം ആയുസ്സെന്നും ഡോക്ടർമാർ വിധിച്ചിരുന്നു. അങ്ങനെ വെന്‍റിലേറ്റർ മാറ്റി പവിത്രനുമായി ആംബുലൻസ് പുറപ്പെട്ടു. വഴിയേ മിടിപ്പ് നിലച്ചെന്നും ശ്വാസമില്ലാതായെന്നും കണ്ടതോടെ പവിത്രൻ മരിച്ചെന്ന വാർത്ത നാട്ടിലെത്തി. അവിടെ സംസ്കാര സമയം വരെ തീരുമാനിച്ചു. വാർത്തയും കൊടുത്തു. പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിൽ വിളിച്ച് മോർച്ചറി സൗകര്യം ഏർപ്പാടാക്കി. പുലർച്ചെ മൂന്ന് മണിയോടെ ആംബുലൻസ് ആശുപത്രിയിൽ മോർച്ചറിക്ക് മുന്നിലെത്തി. നടപടികൾ പൂർത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് ജയൻ അത് ശ്രദ്ധിച്ചത്, പവിത്രൻ കണ്ണ് തുറന്നിരിക്കുന്നു. ആളെ തിരിച്ചറിയുന്നു. പതിയെ പവിത്രൻ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഇതിനു ശേഷം ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം മരിക്കുകയായിരുന്നു. പരേതനായ പുത്തലോൻ കുന്നത്ത് വാസുവിന്റെയും വികെ ജാനകിയുടെയും മകനാണ്. സുധയാണ് ഭാര്യ. സഹോദരങ്ങൾ : പുഷ്പ, രഘുനാഥ്, സുഗുണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page