രണ്ടുവയസുകാരിയുടെ മരണം; ഹരികുമാറിന് കുട്ടികളെ ഇഷ്ടമല്ല, സ്ത്രീകളുമായി വഴിവിട്ട ബന്ധം, തൊട്ടടുത്ത മുറികളിലിരുന്ന് സഹോദരിയുമായി രഹസ്യ വീഡിയോ കോളുകള്‍, ശ്രീതുവിന്റെ മന്ത്രവാദ ഗുരുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിലെ ദുരൂഹത തുടരുന്നു. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്തുള്ള മുറികളില്‍ കഴിയുമ്പോഴും വാട്‌സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. എന്താണ് ഇവര്‍ സംസാരിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. തുടക്കം മുതലേ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരികുമാര്‍, ഈ വിവരങ്ങളെല്ലാം മുന്നില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അതേസമയം സ്ത്രീകളുമായി സഹോദരന് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നുവെന്നും പല സ്ത്രീ പ്രശ്‌നങ്ങളില്‍ കുരുങ്ങിയപ്പോള്‍ താന്‍ രക്ഷിച്ചുവെന്നുമാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴി. ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ലെന്നും മുമ്പും കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത കുട്ടിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നുവെന്നും ശ്രീതു പറയുന്നു. നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തില്‍ എടുത്തെറിഞ്ഞ സംഭവമുണ്ടായി. തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെടുന്നതെന്നും ശ്രീതു പൊലീസിനോട് വെളിപ്പെടുത്തി. തന്റെ കൈവശമുണ്ടായിരുന്ന 30 ലക്ഷം രൂപ വീട് വാങ്ങുന്നതിനായി ഒരു സുഹൃത്ത് വാങ്ങിയെന്നും, പിന്നീട് ഈ പണം തന്നെ പറ്റിച്ച് തട്ടിയെടുത്തെന്നും ശ്രീതു പറഞ്ഞു. എന്നാല്‍ ശ്രീതുവിന്റെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാര്‍. ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ല. അതിനിടെ ഇന്ന് ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസന്‍. പിന്നീട് കാഥികന്‍ എസ്പി കുമാറായി മാറിയ ഇയാള്‍ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നും സൂചനയുണ്ട്. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ശ്രീതുവും ഹരികുമാറും നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസിനെ സംശയത്തിലാക്കുന്നുണ്ട്. ദേവേന്ദുവിന്റെ കൊലപാതകത്തില്‍ മുത്തശ്ശിയേയും സഹോദരി പൂര്‍ണേന്ദുവിനെയും ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഹരികുമാറിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തെളിവെടുപ്പും ഇന്ന് നടക്കും. മാതാവായ ശ്രീതുവിനെ നിലവില്‍ പൊലീസ് പ്രതി ചേര്‍ത്തിട്ടില്ല. ശ്രീതുവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവില്‍ പൊലീസിന്റെ കയ്യിലില്ല. അതേസമയം കൃത്യത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page