സുഡാനില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്ന് വീണു; ഇന്ത്യക്കാരൻ അടക്കം 20 പേർ മരിച്ചു

നയ്റോബി: ദക്ഷിണ സുഡാനില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്ന് വീണ് 20 പേര്‍ മരിച്ചു. ഒരു ഇന്ത്യക്കാരനും മരിച്ചവരില്‍ ഉൾപെടും. ചൈനീസ് ഓയില്‍ കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണ് മരിച്ചത്. തെക്കന്‍ സുഡാനില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ റണ്‍വേയില്‍ നിന്ന് 500 മീറ്റര്‍ അകലെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. 21 പേരുണ്ടായിരുന്ന വിമാനത്തിലെ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. തെക്കന്‍ സുഡാന്‍ സ്വദേശിയായ എന്‍ജിനിയറാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 സുഡാന്‍ സ്വദേശികള്‍, രണ്ട് ചൈനക്കാര്‍ ഒരു ഇന്ത്യക്കാരന്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്.
ജീവനക്കാരെ കൊണ്ടുപോകാനായി ചാര്‍ട്ടര്‍ ചെയ്ത വിമാനമാണിത്. ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനായി എണ്ണപ്പാടത്തിന് സമീപത്തെ ചെറിയ റണ്‍വേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് ദുരന്തം. ജോലി സ്ഥലത്ത് 28 ദിവസത്തെ തുടര്‍ച്ചയായ ഷിഫ്റ്റ് അവസാനിച്ച ശേഷം ലീവില്‍ പോവുകയായിരുന്നു ജീവനക്കാർ.2018 സെപ്റ്റംബറിൽ തലസ്ഥാനമായ ജൂബയിൽ നിന്ന് യിറോൾ നഗരത്തിലേക്ക് യാത്രക്കാരുമായി പോയ ഒരു ചെറു വിമാനം തകർന്ന് 19 പേർ മരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page