മംഗ്‌ളൂരു: പറക്കമുറ്റാത്ത മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. മുല്‍ക്കി, കിന്നിഗോളി, പത്മന്നൂരിലെ വിജേഷ് ഷെട്ടിഗാറി(40)നെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് സന്ധ്യ വധശിക്ഷയ്ക്ക് വിധിച്ചത്. 2002 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം. മക്കളായ രശ്മിത (14), ഉദയ് (11), ദക്ഷിത് (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിനിടയാക്കിയത്. മൂന്നു കുട്ടികളെയും കിണറ്റിലെറിഞ്ഞു കൊന്നശേഷം ഭാര്യയോട് കിണറ്റില്‍ ചാടാന്‍ നിര്‍ബന്ധിച്ചു. ഭാര്യ ചാടിയതിന് പിന്നാലെ വിജേഷും കിണറ്റിലേക്ക് ചാടി. അസാധാരണമായ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അഞ്ചു പേരെയും കിണറ്റില്‍ നിന്നു കരയ്‌ക്കെടുത്തു. അപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു. പൂക്കച്ചവടക്കാരനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിജേഷ്. മക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് പുറമേ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 10 വര്‍ഷത്തെ കഠിനതടവിനും വിജേഷിനെ ജഡ്ജി എസ് സന്ധ്യ ശിക്ഷിച്ചു.







