‘മരിച്ചാൽ മോക്ഷം കിട്ടും’; കടുത്ത അന്ധവിശ്വാസം, തമിഴ്നാട്ടിൽ നാലുപേർ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നാല് പേര്‍ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കി. ‘മോക്ഷം’ ലഭിക്കാൻ വേണ്ടിയാണ് ആത്മാഹുതി നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ചെന്നൈ വ്യാസര്‍പാടി സ്വദേശികളായ മഹാകാല വ്യാസര്‍(40), കെ രുക്മിണി പ്രിയ(45), കെ ജലന്ധരി(17), മുകുന്ദ് ആകാശ് കുമാര്‍(12) എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ രുക്മിണി പ്രിയ മഹാകാല വ്യാസറെ പരിചയപ്പെടുകയായിരുന്നു. ഇരുവര്‍ക്കും ആത്മീയകാര്യങ്ങളില്‍ അഗാധ താല്‍പര്യമുള്ളതിനാല്‍ ഒരുമിച്ചാണ് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ളത്. തിരുവണ്ണാമലൈയില്‍ എല്ലാ വര്‍ഷവും നടക്കുന്ന കാര്‍ത്തിക ദീപോത്സവത്തിന്റെ സ്ഥിരം സന്ദര്‍ശകരായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇവർ ഹോട്ടലിൽ മുറിയെടുത്തിരുന്നു. രണ്ടുദിവസം തങ്ങുമെന്ന് ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ജീവനക്കാര്‍ വിളിച്ചപ്പോള്‍ മറുപടി ലഭിക്കാതെ വന്നതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് സംഭവസ്ഥലത്തെത്തി വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കത്തില്‍ മോക്ഷം നേടുന്നതിനായി ജീവിതം അവസാനിപ്പിക്കാനുള്ള താല്‍പര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഫോണുകളിലെ വീഡിയോകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ വര്‍ഷത്തെ ഉത്സവം കഴിഞ്ഞ് സംഘം ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അവര്‍ വീണ്ടും മടങ്ങിയെത്തുകയായിരുന്നു. മോക്ഷപ്രാപ്തിക്കായി അണ്ണാമലൈയാരും മഹാലക്ഷ്മി ദേവിയും വിളിച്ചുവെന്ന് പറഞ്ഞാണ് മടങ്ങിയെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page