ആ താളം ഇനിയില്ല; തബല മാന്ത്രികൻ സാക്കിർ ഹുസൈൻ വിട വാങ്ങി

ന്യൂഡൽഹി: തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അന്തരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. അന്ത്യം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ. 73 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന്‌ ഞായറാഴ്‌ച രാവിലെ അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഞായറാഴ്ച രാത്രി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സ്ഥിരീകരിച്ച് അനുശോചന സന്ദേശവും നൽകിയിരുന്നു. ദേശീയ ചാനലുകളും മാധ്യമങ്ങളും അന്തരിച്ചെന്ന വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ അന്തരിച്ച എന്ന വാർത്ത ശരിയല്ലെന്ന് ബന്ധുക്കൾ അറിയിച്ചുതോടെ മന്ത്രാലയം വാർത്ത പിൻവലിക്കുകയായിരുന്നു. നാല് തവണ ഗ്രാമി പുരസ്കാരം നേടിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. മികച്ച ​ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബം, മികച്ച കണ്ടംപററി മ്യൂസിക് ആൽബം എന്നീ വിഭാ​ഗങ്ങളിലാണ് പുരസ്കാരം ലഭിച്ചത്.1951ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ്‌‍ അദ്ദേഹം. പിതാവ് തന്നെയാണ്‌‍ സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. മൂന്ന് വയസ്സ് മുതൽ അദ്ദേഹം സംഗീതത്തിൽ താല്പര്യം കാണിച്ചു തുടങ്ങിയിരുന്നു. ഏഴാം വയസിൽ ഉസ്താദ് അലി അഖ്ബർ ഖാനൊപ്പം അദ്ദേഹം വേദിയിലെത്തി. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, എന്നിവയുള്‍പ്പെടെ ഏഴ് സിനിമകള്‍ക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page