ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരനെ 55 മണിക്കൂറിനു ശേഷം സുരക്ഷിതനായി രക്ഷപ്പെടുത്തി. കുട്ടി അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമില്‍ കളിച്ചുകൊണ്ടിരിക്കേ, തിങ്കളാഴ്ച വൈകുന്നേരമാണ് ആര്യന്‍ അപകടത്തില്‍പ്പെട്ടത്. 160 അടി താഴ്ച്ചയില്‍ കുടുങ്ങിയ ആര്യനെ രക്ഷിക്കാന്‍ കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചെങ്കിലും വിജയിച്ചില്ല. പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കിയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴല്‍ക്കിണറുമായി ബന്ധിച്ചശേഷമാണു കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം ആരംഭിച്ചത്. 150 അടി വെള്ളമുള്ള കിണറ്റില്‍ ക്യാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയിക്കാതിരുന്നത് ദൗത്യത്തിനു വെല്ലുവിളിയായിരുന്നു.








