തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സിപിഎം നേതൃത്വത്തിലെന്ന് വലതു മുന്നണി; വാര്‍ഡു വിഭജനം കുറ്റമറ്റതാവണം: നേതാക്കള്‍

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സിപിഎം വാര്‍ഡു വിഭജനത്തില്‍ ജില്ലാ കളക്ടര്‍ സംഘം ചേരരുതെന്നു യുഡിഎഫ് ജില്ലാ കമ്മിറ്റി മുന്നറിയിച്ചു.
വാര്‍ഡ് വിഭജനം സംബന്ധിച്ചു സിപിഎം ഓഫീസുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സെക്രട്ടറിമാരെ അടിച്ചേല്‍പ്പിക്കുകയാണെന്നു വാര്‍ത്താസമ്മേളനത്തില്‍ മുന്നണി ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ഹാജി, എ. ഗോവിന്ദന്‍ നായര്‍, എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പറഞ്ഞു. ഡിലിമിറ്റേഷന്‍ കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖ അപ്പാടെ ലംഘിച്ചാണ് കരടു വിഭജന റിപ്പോര്‍ട്ട് മിക്കയിടത്തും നടപ്പാക്കിയിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യത്തോടെ വാര്‍ഡുകളുടെ അതിരുകള്‍ കരട് റിപ്പോര്‍ട്ടില്‍ വളച്ചൊടിച്ചു. അതിര്‍ത്തിക്കപ്പുറമുള്ള കെട്ടിടങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ പാതയുടെ രണ്ടു വശത്തുള്ള വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു. പുത്തിഗെ, വൊര്‍ക്കാടി, പടന്ന, ഉദുമ, വെസ്റ്റ് എളേരി, കോടോം ബേളൂര്‍, അജാനൂര്‍, ദേലമ്പാടി, ബേഡഡുക്ക പഞ്ചായത്തുകളില്‍ വാര്‍ഡ് വിഭജനത്തില്‍ വലിയ അട്ടിമറി നടത്തിയിരിക്കുകയാണെന്ന് അവര്‍ തുടര്‍ന്നു പറഞ്ഞു. രണ്ടാം അനുബന്ധത്തില്‍ പറയുന്ന അതിരുകള്‍ അല്ല മാപ്പില്‍ കാണുന്നതെന്നും പല പഞ്ചായത്തിലും വാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയ ആകെ വീടുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍.ജി.ഒ യൂണിയന്‍ നേതാക്കന്മാരെയാണ് പരാതി പരിശോധിക്കാന്‍ നിയോഗിച്ചിട്ടുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിനു തീരാകളങ്കമുണ്ടാക്കുന്ന ഇത്തരം നടപടികളോടു ചേര്‍ന്നു നില്‍ക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറാവരുതെന്ന് അവര്‍ തുടര്‍ന്നു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page