വീട്ടിൽ റേഞ്ച് കിട്ടുന്നില്ല; പരാതി നൽകിയ ആൾക്ക് എയർടെൽ 33,000 രൂപ നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്

റാന്നി: എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പിയാണ് പരാതി നൽകിയത്. കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി തന്റെ എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. പ്രതിദിനം നൂറ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കാള്‍, രണ്ട് ജിബി ഡാറ്റ എന്നിവയാണ് ഒരു വര്‍ഷത്തേക്കുള്ള പ്ലാന്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍.
എന്നാല്‍ റീചാര്‍ജ് ചെയ്ത് ഒരാഴ്ച പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉപഭോക്താവിന് റേഞ്ച് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ വന്നുതുടങ്ങി. വീടിന്റെ വിവിധ ഭാഗങ്ങളില്‍ റേഞ്ച് ലഭിക്കാതെയായി. ഈ വിവരം പത്തനംതിട്ട എയര്‍ടെല്ലിന്റെ സ്റ്റോറിലെ ജീവനക്കാരോട് വിവരം അറിയിച്ചിരുന്നു. നേരിട്ടും ഫോണിലൂടെയും പലപ്പോഴായി പരാതി അറിയിച്ചിട്ടും റേഞ്ചിന്റെയോ കണക്ഷന്റെയോ കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.
അഭിഭാഷകനായി ജോലി ചെയ്യുന്ന തനിക്ക് രാത്രികളിലുള്‍പ്പെടെ ജോലിയുടെ ഭാഗമായി നെറ്റ് വര്‍ക്കുപയോഗിച്ച് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടാകും. ഈ സാഹചര്യം
കണക്കിലെടുത്താണ് ഒരു വര്‍ഷത്തക്ക് റീ ചാര്‍ജ് ചെയ്തത്. ഈ വിവരവും കമ്പനിയെ അറിയിച്ചിരുന്നുവെന്നാണ് പരാതിയില്‍ റിക്കി ആരോപിച്ചത്. വെട്ടിപ്പുറത്തെ എയര്‍ടെല്ലിന്റെ ടവറിന്റെ വാടക കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതിയ ടവര്‍ ഒരു മാസത്തിനകം വരുമെന്നും അപ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നുമായിരുന്നു എതിര്‍കക്ഷി നല്‍കിയ വാക്ക്.
കരാറുകാരനുമായുള്ള തര്‍ക്കങ്ങള്‍ മറച്ചുവെച്ചാണ് കമ്പനി ഹര്‍ജിക്കാരന് റീ ചാര്‍ജ് പ്ലാന്‍ ചെയ്തത്. ഒരു വര്‍ഷമായിട്ടും തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാതായതോടെയാണ് യുവാവ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page