പ്ലസ്ടു വിദ്യാര്‍ത്ഥിനിയും കാമുകനും ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി മരിച്ചത് എന്തിന്?; ദുരൂഹത ഒഴിയുന്നില്ല, മൃതദേഹങ്ങള്‍ പരിയാരത്തേക്ക് കൊണ്ടു പോയി

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പ, പുലിയംകുളം, നെല്ലിയറയിലെ ആളൊഴിഞ്ഞ വീട്ടില്‍ യുവാവും പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ആളൊഴിഞ്ഞ വീട്ടില്‍ ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത് എന്തിന്? ചോദ്യത്തിനുള്ള ഉത്തരം അറിയാതെ നാട്ടുകാര്‍ കണ്ണീരൊഴുക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് നെല്ലിയറയിലെ രാജേഷി(24)നെയും മാലോത്ത് കസബ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും എടത്തോട്, പയാളത്തെ ലാവണ്യ (17)യെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളോളമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ അടുത്ത കാലത്തായി ലാവണ്യ ഈ ബന്ധത്തില്‍ നിന്നു പിന്മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ രണ്ടു പേരും ഒന്നിച്ച് ജീവനൊടുക്കിയത് എന്തിനാണെന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്.
ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ലാവണ്യ കൂട്ടുകാരിക്കൊപ്പമാണ് പരപ്പയില്‍ എത്തിയത്. പരപ്പയില്‍ നടന്ന നാടന്‍ പാട്ടു പരിപാടി കാണുകയായിരുന്നു ലക്ഷ്യം. പ്രസ്തുത സ്ഥലത്തു വച്ച് ലാവണ്യയും രാജേഷും തമ്മില്‍ കണ്ടുമുട്ടിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും സ്ഥലത്തെ ഒരു കമ്മ്യൂണിറ്റി ഹാളിനു സമീപത്തു നിന്നു സംസാരിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പിന്നീട് രാജേഷ് അവിടെ നിന്നു പോയി. പിന്നാലെ ലാവണ്യയും നെല്ലിയരിയിലെത്തി. രാജേഷിന്റെ വീട്ടിലായിരുന്നു ഇരുവരും വീണ്ടും സംഗമിച്ചത്. ആ സമയത്തൊന്നും ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലത്രെ. തുടര്‍ന്ന് ഇരുവരും തൊട്ടടുത്തെ പഴയ വീട്ടിലേക്കു പോയി. തിരിച്ചു വരുന്നതു കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയപ്പോഴാണ് ഇരുവരെയും പഴയ വീട്ടിന്റെ ഹുക്കില്‍ ഒരേ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കല്ലുകള്‍ അട്ടിവച്ച ശേഷം അതിനു മുകളില്‍ കയറിയാണ് തൂങ്ങിയതെന്നു സംശയിക്കുന്നു. ഈ കല്ലുകള്‍ പൊലീസ് വിശദമായി പരിശോധിച്ചു. ഇരുവരും ആത്മഹത്യ ചെയ്തതു തന്നെയാണ് എന്ന നിഗമനത്തിലാണ് പൊലീസ് സംഘം. എന്നാല്‍ മറ്റു ചില സാധ്യതകളും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. അതിനാല്‍ മൃതദേഹങ്ങള്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കാനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ഇന്നുച്ചയോടെ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ മുകുന്ദന്‍ ആണ് കേസ് അന്വേഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page