ബംഗളൂരു: കർണാടകയിൽ നവംബർ 20ന് മദ്യവിൽപന ഉണ്ടാകില്ല. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടൽ സമരമെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. സമരം കൊണ്ട് ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറൽ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവിൽപ്പനക്കാർക്ക് സ്ഥാപനം പൂട്ടേണ്ട അവസ്ഥയാണ്. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പനയും വർധിച്ചു. എക്സൈസ് വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനകാര്യ വകുപ്പിൽ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.
