മാന്യ അയ്യപ്പഭജന മന്ദിരത്തിലെ കവര്‍ച്ച: ഒരാള്‍ പിടിയില്‍, സംഘാംഗങ്ങള്‍ക്കായി തെരച്ചില്‍, പൊയ്‌നാച്ചി, നെല്ലിക്കട്ട, വിഷ്ണുമംഗലം ക്ഷേത്രകവര്‍ച്ചകള്‍ക്കു തുമ്പായേക്കും

കാസര്‍കോട്: മാന്യ, അയ്യപ്പഭജന മന്ദിരത്തില്‍ നിന്നു ആറു ലക്ഷം രൂപ വില മതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍.
കര്‍ണ്ണാടക, കസബ താലൂക്കിലെ കൊയില, ആത്തൂര്‍, കളായി ഹൗസിലെ ഇബ്രാഹിം കലന്തര്‍ എന്ന കെ. ഇബ്രാഹിമിനെ(42)യാണ് ബദിയഡുക്ക പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നവംബര്‍ നാലിനു പുലര്‍ച്ചെയാണ് ഭജനമന്ദിരത്തില്‍ കവര്‍ച്ച നടന്നത്. അന്നു തന്നെ നെല്ലിക്കട്ട ഗുരുദേവ ക്ഷേത്രം, പൊയ്‌നാച്ചി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയ സംഘത്തിലും ഇബ്രാഹിം കലന്തര്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാസര്‍കോട് പൊലീസ് സബ്ഡിവിഷനിലെ എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തിലാണ് സമീപകാലത്തെ ആദ്യത്തെ ക്ഷേത്രക്കവര്‍ച്ച നടന്നത്. ഈ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് മറ്റു മൂന്നിടങ്ങളില്‍ കൂടി കവര്‍ച്ച നടന്നത്. പിന്നീട് കര്‍ണ്ണാടക, ബണ്ട്വാളിലും രണ്ടു ക്ഷേത്രങ്ങളില്‍ സമാനമായ രീതിയില്‍ ക്ഷേത്ര കവര്‍ച്ച നടന്നിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കാസര്‍കോട്ടെ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാന്‍ ഒരു സംഘം എത്തുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ജാഗ്രത പാലിക്കുന്നതിനിടയിലാണ് ഞായറാഴ്ച വെളുപ്പിനു ഒരു സംഘം നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ദൈഗോളിയില്‍ വച്ച് പൊലീസിന്റെ പിടിയിലായത്. മംഗ്‌ളൂരു, കൊടിയുള്ളാലിലെ ഫൈസല്‍, തുംകൂര്‍, കച്ചേരി മൊഗല്ലിയിലെ സയ്യിദ് അമാന്‍ എന്നിവരെ കയ്യോടെ പിടികൂടിയെങ്കിലും മറ്റു നാലു പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ ഇബ്രാഹിം കലന്തറെന്നു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മറ്റു മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. സംഘം സഞ്ചരിച്ചിരുന്ന കാറില്‍ നിന്നു ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടികൂടിയിരുന്നു. ദൈഗോളിയില്‍ നിന്നു രക്ഷപ്പെട്ട സംഘമാണ് 2024 ഫെബ്രുവരി എട്ടിനു കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖ കൊള്ളയടിച്ചത്. അന്നു അറസ്റ്റിലായ സംഘം പുറത്തിറങ്ങിയ ശേഷമാണ് പുതിയ കവര്‍ച്ചകള്‍ക്ക് ഇറങ്ങിയതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page