കാസർകോട്: കുടുംബ വഴക്കിനിടെ അനുജൻ്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. ചെമ്മനാട് മാവില റോഡ് സ്വദേശി
പേരവളപ്പിൽ ചന്ദ്ര(52)നാണ് മരിച്ചത്. സഹോദരൻ ഗംഗാധരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ ചന്ദ്രനുമായി ഗംഗാധരൻ സ്വത്ത് സംബന്ധിച്ച തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ പ്രകോപിതനായ ഗംഗാധരൻ കത്തിയെടുത്ത് ചന്ദ്രന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ബഹളം കേട്ട് വന്ന അയൽവാസികൾ കുത്തേറ്റ ചന്ദ്രനെ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഗംഗാധരനെ പിടികൂടാൻ ശ്രമിച്ച അയൽവാസികളായ ഗോപി നാഥൻ(49), മണികണ്ഠൻ(48), എന്നിവർക്ക് പരിക്കേറ്റു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് അക്രമം എന്ന് പറയുന്നു. മേൽപ്പറമ്പ് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. സ്വത്ത് ആവശ്യപ്പെട്ട് സഹോദരനുമായി വഴക്ക് പതിവാണെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. കെ കുമാരൻ നായരുടെയും കുഞ്ഞാറമ്മയുടെയും മകനാണ്. കെ രമണിയാണ് ഭാര്യ. മാളവിക, ശിവമായ മക്കളാണ്. മറ്റൊരു സഹോദരൻ നാരായണൻ.







