വരവിൽകവിഞ്ഞ സ്വത്ത്; സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ചെറുവത്തൂർ സ്വദേശിയുടെ വാടക വീട്ടിൽ നിന്നും രേഖകളില്ലാത്ത പണം കണ്ടെത്തി

പാലക്കാട്: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ പരിശോധന. ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടന്നത്. ഒറ്റപ്പാലത്തെ വാടകവീട്ടിൽ മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന 1.90 ലക്ഷം രൂപ പിടിച്ചെടുത്തതായി വിജിലൻസ് പി.ആർ.ഒ അറിയിച്ചു. കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു ഒരേസമയം മൂന്നിടത്തും പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നേരത്തെ പൂർത്തിയാക്കിയിരുന്നു.കാസർകോട് ചെറുവത്തൂർ കൊവ്വൽ സ്വദേശിയാണ് കെ. മണികണ്ഠൻ. ഒറ്റപ്പാലം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ മണികണ്ഠൻ തോട്ടക്കരയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെയാണ് പരിശോധന നടന്നത്. ആറരമണിക്കൂറോളമാണ് പരിശോധന നീണ്ടത്. പണത്തിന് പുറമേ മൊബൈൽ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തു. റിപ്പോർട്ട് തലശ്ശേരി കോടതിയിൽ സമർപ്പിക്കുമെന്നും പി.ആർ.ഒ അറിയിച്ചു. വീട് പണിക്കായി ബാങ്കിൽനിന്ന് വായ്പയെടുത്ത പണമാണിതെന്നും ഇതിന് രേഖയുണ്ടെന്നും കെ.മണികണ്ഠൻ പറഞ്ഞു. ഒറ്റപ്പാലം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിൽ രാവിലെ പത്തരയോടെ പൂർത്തിയായ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്തിയിട്ടില്ല. ആട് -2, അഞ്ചാംപാതിര, ജാനകി ജാനേ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് മണികണ്ഠൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page