പയ്യന്നൂർ: കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു തൊഴിലുറപ്പ് തൊഴിലാളി കൂടി മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി ശ്രീലേഖ (49)യാണ് മരിച്ചത്. നേരത്തെ, കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവർ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാമന്തളി പഞ്ചായത്ത് 5-ാം വാർഡിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തിൽ നിന്നും മൂന്ന് പേർ കുരിശുമുക്കിൽ നിന്നും രാമന്തളി റോഡിൽ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീർക്കാൻ പോകവെയായിരുന്നു അപകടം. കുരിശുമുക്ക്- ഏഴിമല ടോപ് റോഡിൽ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു. ശോഭ സംഭവ സ്ഥലത്തു വെച്ചും യശോദയും ശ്രീലേഖയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിക്കുകയായിരുന്നു.
