ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: സച്ചിതാറൈക്കെതിരെ ഒരു കേസ് കൂടി; ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം, പ്രതി ഉഡുപ്പിയില്‍ ഉള്ളതായി സൂചന

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നു ലക്ഷക്കണക്കിനു രൂപയുമായി മുങ്ങിയ ഷേണി, ബെല്‍ത്തക്കല്ലുവിലെ സച്ചിതാറൈക്കെതിരെ ബദിയഡുക്ക പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പള്ളത്തടുക്ക, ഉക്കിനടുക്ക, ബെള്ളംബെട്ടുവിലെ ശ്വേതകുമാരി നല്‍കിയ പരാതി പ്രകാരമാണ് കേസ്. കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് സെപ്തംബര്‍ 25ന് രണ്ടരലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്. ഇതോടെ സച്ചിതക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. ഡിവൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം ആയിരുന്ന സച്ചിത ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപികയാണ്.
തട്ടിപ്പ് കേസുകളില്‍ പ്രതിയായതോടെ സച്ചിത ഒളിവിലാണ്. എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ സച്ചിത നിലവില്‍ കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തില്‍ കഴിയുന്നതായാണ് പൊലീസിനു ലഭിച്ച സൂചന. ഇക്കാര്യം കേരള പൊലീസ് കര്‍ണ്ണാടക പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിലും സച്ചിതയ്ക്കെതിരെ തട്ടിപ്പു കേസുണ്ട്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷവും സച്ചിതയെ അറസ്റ്റ് ചെയ്യാത്തത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലം ഉള്ളതിനാലാണ് പൊലീസ് അറസ്റ്റിനു മുതിരാത്തതെന്നാണ് ആരോപണം. അതേ സമയം സച്ചിതയെ കണ്ടെത്തുന്നതിനു കാസര്‍കോട് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, മഞ്ചേശ്വരം, ബദിയഡുക്ക എസ്.ഐ.മാര്‍ തുടങ്ങിയവരും പ്രത്യേക സംഘത്തിലെ അംഗങ്ങളാണ്. പൊലീസ് സംഘം കഴിഞ്ഞ ദിവസം മണിയംപാറയിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page