മുളിയാര്‍-ചെമ്മനാട് പയസ്വിനി പാലം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; ജനകീയ പ്രക്ഷോഭം 26ന്

കാസര്‍കോട്: ബാവിക്കര റെഗുലേറ്ററിന് സമാന്തരമായി ആലൂര്‍, മുണ്ടക്കൈയില്‍ നിന്നും മഹാലക്ഷ്മിപുരം ക്ഷേത്രത്തെ ബന്ധിപ്പിച്ചു രണ്ട് വരി പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ പാലം യാഥാര്‍ത്ഥ്യമായാല്‍ മുളിയാര്‍, കാറഡുക്ക, ദേലംപാടി, ചെമനാട് തുടങ്ങിയ നാലു പഞ്ചായത്തിലെയും ആയിരക്കണക്കിന് ജനങ്ങള്‍ക്ക് യാത്രാസൗകര്യം വളരെ സുഖകരമാകും. മടിക്കേരി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ചെര്‍ക്കളയിലൂടെയുള്ള ചുറ്റിത്തിരിഞ്ഞ പാത ഒഴിവാക്കി നിര്‍ദ്ദിഷ്ട പാലത്തിലൂടെ ചട്ടഞ്ചാലിലേക്ക് എത്തി നാഷണല്‍ ഹൈവേ 66 ല്‍ കൂടി യാത്ര എളുപ്പമാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് റെഗുലേറ്ററിന്റെ വര്‍ക്ക് പൂര്‍ത്തീകരണ സമയത്ത് പാലം നിര്‍മ്മാണത്തിന് വേണ്ടി പ്രദേശത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്ന് ബോറിംഗ് ഉള്‍പ്പടെ സാധ്യതാപഠനം നടത്തി അംഗീകാരം നല്‍കിയതായിരുന്നു. അതിന് ശേഷം തുടര്‍നടപടിയുണ്ടായില്ല. ഈ അവസ്ഥ ഇനിയും തുടരാന്‍ പാടില്ല എന്ന ഉദ്ദേശത്തോടേയും എത്രയും പെട്ടെന്ന് ഈ പാലം യാഥാര്‍ത്ഥ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രദേശത്തെ യുവജന സംഘടനകള്‍ ചേര്‍ന്ന് പാലം നിര്‍മ്മാണ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് മൈനര്‍ ഇറിഗേഷന്റെ ഓഫീസിനു മുമ്പില്‍ ജനകീയ പ്രക്ഷോഭം നടത്തും. സമിതി ചെയര്‍മാനായി എടി അബ്ദുല്ല ആലൂര്‍, കണ്‍വീനറായി സുജിത്ത് മുണ്ടക്കൈയേയും തെരഞ്ഞെടുത്തു. ഇസ്മായില്‍ ആലൂര്‍, എടി ഖാദര്‍, ശിഹാബ് മീത്തല്‍, ഷിജിത്ത് മളിക്കാല്‍, അനില്‍കുമാര്‍, രതീഷ് എംആര്‍ ചവരിക്കുളം, കൃഷ്ണന്‍, പ്രഭാകരന്‍, സുകുമാരന്‍, ബാലകൃഷ്ണന്‍, സതീശന്‍, അബ്ദുള്ള അപ്പോളോ, ഗണേഷ്ന്‍ മൈകുഴി, അബ്ദുല്‍ ഖാദര്‍ മീത്തല്‍, നൂറുദ്ദീന്‍ എം കെ, ശരീഫ് മുണ്ടക്കൈ തുടങ്ങിയ 17 അംഗങ്ങളെയും തെരഞ്ഞെടുത്തു.
ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് എ.ടി കാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എംകെ സ്വാഗതവും, ശാസ്താ മുണ്ടക്കൈ സെക്രട്ടറി ഷിജിത്ത് നന്ദിയും പറഞ്ഞു. എസിസി ആലൂര്‍, ശാസ്താ മുണ്ടക്കൈ, പയസ്വിനി മുണ്ടക്കൈ, പുനര്‍ജനി ആല്‍നടുക്കം തുടങ്ങിയ ക്ലബ്ബ് ഭാരവാഹികളും സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page