കാലിലെ ഉളുക്ക് കാര്യമാക്കിയില്ല, നീര് മാറുമെന്ന് കരുതി മര്‍മ്മ ചികില്‍സയും നടത്തി; പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

 

പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറില്‍ മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11) ആണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ ഗവ.യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണു സൂര്യ. ആഗസ്ത് 27നു സ്‌കൂളില്‍ നിന്നു മടങ്ങിയെത്തിയതു മുതല്‍ സൂര്യയുടെ കാലില്‍ നീരുണ്ടായിരുന്നു. കാലില്‍ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതാണെന്ന് കരുതി പിന്നീട് ചികിത്സ തേടിയിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു കഴിച്ചുകൂട്ടുകയായിരുന്നു. അതിനിടെ തിരുമ്മു ചികിത്സയും നടത്തി. എന്നാല്‍ ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടര്‍ന്നു വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് തേനി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടന്‍ മരണം സംഭവിച്ചു. തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. മാതാപിതാക്കള്‍ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു സൂര്യയുടെ താമസം.
പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മിടുക്കനായിരുന്ന സൂര്യ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പ്രവൃത്തിപരിചയമേളയില്‍ എ ഗ്രേഡ് നേടിയിരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page