പ്രായമൊക്കെ വെറും നമ്പര്‍ മാത്രം; അറുപത്തെട്ടാം വയസില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടന്‍ ഇന്ദ്രന്‍സ്

 

 

മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ് പഠിക്കാന്‍ പ്രായമൊരു വിഷയമേയല്ല എന്ന് തെളിയിക്കുകയാണ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാന്‍ തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ദ്രന്‍സ് എത്തി. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തതിന്റെ ദുഖമകറ്റാനാണ് 68-ാം വയസ്സില്‍ അദ്ദേഹം തുടര്‍ പഠനത്തിന് ചേര്‍ന്നത്. നടന് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ശിവന്‍കുട്ടി രംഗത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു പഠന കേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവര്‍ക്ക് പത്താം തരം തുല്യതാ കോഴ്‌സിലേക്ക് നേരിട്ട് ചേരാം.
ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം ഇപ്പോള്‍ പരീക്ഷ എഴുതുന്നത്. നവകേരളസദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താല്‍പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ സ്‌കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന സാഹചര്യത്തിലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചുവെന്നും അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. പഠനത്തോടുള്ള അഭിനിവേശമാണ് ഇന്ദ്രന്‍സിനെ അറുപതുകളിലും പരീക്ഷ മുറിയിലേക്ക് എത്തിച്ചത്. 2018 ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page