ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ആറ് യുവാക്കളെ ചൈനീസ് കമ്പനിക്ക് വിറ്റു; ലക്ഷങ്ങള്‍ നേടിയ യുവാവ് പൊലീസ് പിടിയില്‍

കൊച്ചി: തൊഴില്‍ വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റു. സംഭവത്തില്‍ യുവാവ് പിടിയില്‍. പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തത്. നാട്ടിലെ ആറ് യുവാക്കളെയാണ് പ്രതി ലാവോസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികളും ചെയ്യിപ്പിച്ചിരുന്നു. സംഭവത്തില്‍ ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ ലാവോസില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് അഫ്‌സര്‍ സമീപിച്ചത്. യുവാക്കളില്‍ നിന്ന് 50,000 രൂപ വീതം വാങ്ങിയ ശേഷം ഇവരെ ലാവോസില്‍ എത്തിച്ചു. അവിടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന യിംഗ് ലോംഗ് എന്ന ചൈനീസ് കമ്പനിക്ക് യുവാക്കളെ അഫ്സര്‍ വിറ്റു. ഒരാള്‍ക്ക് നാല് ലക്ഷം രൂപ നിരക്കിലായിരുന്നു വില്‍പ്പന. ഇക്കാര്യം യുവാക്കളറിഞ്ഞിരുന്നില്ല. തൊഴില്‍ കരാര്‍ എന്ന പേരില്‍ ചൈനീസ് ഭാഷയില്‍ വ്യവസ്ഥകള്‍ രേഖപ്പെടുത്തി കടലാസുകളില്‍ യുവാക്കളെ കൊണ്ട് ഒപ്പിടിയിപ്പിച്ചതിന് ശേഷമാണ് കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ ഉപയോഗിച്ചത്. കൂടാതെ യുവാക്കളുടെ പാസ്പോര്‍ട്ടും കമ്പനി തടഞ്ഞുവച്ചിരുന്നു. ഓണ്‍ലൈനില്‍ നിര്‍ബന്ധിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിക്കുകയായിരുന്നു. ഇന്ത്യക്കാരെ ചാറ്റിംഗ് ആപ്പുകളിലൂടെ ബന്ധപ്പെട്ട ശേഷം ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേര് പറഞ്ഞാണ് കമ്പനി പണം തട്ടിയിരുന്നത്. രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് നല്‍കിയ പരാതിയിലാണ് അഫ്സര്‍ അഷറഫ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. ചൈനീസ് കമ്പനിയിലെ ജീവനക്കാരായ സോംഗ്, ബോണി എന്നിവരുള്‍പ്പെടെ ചില ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page