വയനാട് ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചു; 206 പേര്‍ കാണാമറയത്ത്; തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്‌കരിക്കുമെന്ന് മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: വയനാട് ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേത്. ചാലിയാര്‍ പുഴയില്‍ നിന്നും ലഭിക്കുന്ന ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ട്. എന്നാല്‍, പ്രതീക്ഷ കൈവിടാതെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 360 പേര്‍ മരിച്ച ദുരന്തത്തില്‍ 30 കുട്ടികളും മരിച്ചു. 215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. തിരിച്ചറിഞ്ഞ 148 മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 10042 പേര്‍ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്. തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇന്നലെ 11 മൃതദേഹം കണ്ടെത്തി. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഇപ്പോള്‍ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയില്‍ വരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉടനെത്തിക്കും. ചാലിയാറില്‍ അടക്കം തെരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ പഞ്ചായത്തുകള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്‌കരിക്കും.
സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തും. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണ്ണമായും നശിച്ചതിനാല്‍ പഠനത്തിന് ബദല്‍ സംവിധാനം ഒരുക്കുമെന്നും
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാന്‍ ധന സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page