മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന 540 വീടുകളില്‍ അവശേഷിക്കുന്നത് 30 എണ്ണം മാത്രം; മരിച്ചവരുടെ എണ്ണം 159 ആയി; സൈന്യം മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

 

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി.
നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തിയിട്ടുണ്ട്.
ഇതുവരെ 159 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 98 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. സര്‍ക്കാര്‍ കണക്കനുസരിച്ച് 98 പേരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ അത് 200 ലധികം പേര്‍ വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരന്തത്തോടെ മുണ്ടക്കൈയില്‍ ഇനി അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 540 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ മാത്രം ബാക്കിയായ നൊമ്പരക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി. സൈന്യത്തിന്റെ 3 കെടാവര്‍ ഡോഗുകളും സ്ഥലത്തെത്തിക്കുന്നുണ്ട്. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയിട്ടുണ്ട്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോള്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ചൂരല്‍മല, മുണ്ടക്കൈ ഭാഗത്ത് സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. പോത്തുകല്ലില്‍നിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോണ്‍ക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കരികിലെത്താന്‍ സാധിക്കുകയുള്ളൂ.
ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. 6 മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page