സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും കോഴിക്കോട് മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ മൂന്നുദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. കാസർകോട് തേജസ്വനി പുഴ കരകവിഞ്ഞതിനെ തുടർന്ന് ചാത്തമത്തെ 14 കുടുംബങ്ങളെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇവിടത്തെ അമ്പല ഓഡിറ്റോറിയം ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നുണ്ട്.
