കാസര്‍കോട്: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസ് പാലക്കാട് രേഖപ്പെടുത്തി. ഏപ്രില്‍ 19 വരെ ഇതേ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന പ്രതികരണങ്ങള്‍. വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കാസര്‍കോട് ജില്ലയിലും താപനില ഉയര്‍ന്നു. 37 ഡിഗ്രി സെല്‍ഷ്യസ് ആണ് കാസര്‍കോട് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. താപനില ഉയര്‍ന്നു കൊണ്ടിരിക്കെ കാസര്‍കോട് ജില്ലയിൽ ഈ സീസണിലെ ആദ്യത്തെ സൂര്യാഘാതം അജാനൂര്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോൾ കളിക്കുകയായിരുന്ന ജുബൈര്‍ (13) എന്ന കുട്ടിക്കാണ് സൂര്യാഘാതം ഏറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അജാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്. ശരീരത്തിന്റെ പുറം ഭാഗത്ത് രണ്ടിടങ്ങളിലായി പൊള്ളലേറ്റ പാടുകള്‍ പരിശോധനയില്‍ കണ്ടെത്തി.






