മഞ്ചേശ്വരം: ബുധനാഴ്ച വൈകിട്ട് മഞ്ചേശ്വരം കുണ്ടു കൊളക്കയിൽ തിരമാലയിൽ പെട്ടു കാണാതായ 18 കാരന്റെ മൃതദേഹം തീരത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ കടലിൽ കണ്ടെത്തി. ഹൊസബെട്ടുവിലെ മത്സ്യത്തൊഴിലാളികളായ ബഷീർ, ഷരീഫ്, ഖലീൽ , അസീസ് എന്നിവരാണ് മൃതദേഹം കണ്ടെത്തിയത്.

കരയ്ക്കെത്തിച്ച മൃതദേഹം കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനു കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മഞ്ചേശ്വരം ചൗക്കിയിലെ ഉമറുൽ ഫാറൂഖ്- റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സൈനുൽ ആബിദാ (18)ണ് ഇന്നലെ വൈകിട്ട് മാതാപിതാക്കൾക്കൊപ്പം കടപ്പുറത്ത് വിശ്രമിക്കുന്നതിനിടയിൽ തിരമാലയിൽപ്പെട്ട് കാണാതായത്. അപകടവിവരമറിഞ്ഞതു മുതൽ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ആബിദിനു വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. ജുവേരിയ, സൈമ, മർസാന,സാഹിർ എന്നിവർ മരണപ്പെട്ട മുഹമ്മദ് സൈനുൽ ആബിദിന്റെ സഹോദരങ്ങളാണ്.






