ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

മേല്‍പ്പറഞ്ഞ ത്രിവൃത്കരണത്തെ ഒരിക്കല്‍ കൂടി ഋഷി ഊന്നിപ്പറയുകയാണ്. എന്നാല്‍ ജിജ്ഞാസുവായ ശ്വേതകേതുവിന് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹമുണ്ടായി. അത് അദ്ദേഹം പിതാവിനോടുണര്‍ത്തിക്കുന്നു. മകന്റെ ജിജ്ഞാസയില്‍ സന്തുഷ്ടനായ ഉദ്ദാലകന്‍ അപ്രകാരമാകട്ടെയെന്ന് പറയുന്നതോടു കൂടി അഞ്ചാം ഖണ്ഡം സമാപിക്കുന്നു.
ഖണ്ഡം ആറ്
കഴിഞ്ഞ ഖണ്ഡത്തില്‍ വിശദീകരിച്ച കാര്യങ്ങളെ ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ ഖണ്ഡത്തില്‍
മന്ത്രം 1: ദധ്ന: സോമ്യ മഥ്യമാനസ്യ യോണിമാ സ: ഊര്‍
ധ്വ:സമദീഷതി, ത്‌സര്‍പ്പിര്‍ഭവതി.
ഏവമേവഖലു സോമ്യാന്നസ്യാ ശ്യമാനസ്യ
യോണിമാ സ: ഊര്‍ധ്വ: സമുദീഷ്യതി തന്മഹോഭവതി (2)
സാരം: അല്ലയോ സൗമ്യ, തൈരു കടയുമ്പോള്‍ അതിന്റെ സൂക്ഷ്മമായ അംശം മുകളിലോട്ട് ഉയര്‍ന്നുവരുന്നു. അതാണ് നെയ്യായിത്തീരുന്നത്. അല്ലയോ സൗമ്യ, അതുപോലെതന്നെ ഭക്ഷിക്കപ്പെടുന്ന അന്നത്തിന്റെ ഏറ്റവും സൂക്ഷ്മമായ അംശം മുകളിലോട്ടുയര്‍ന്ന് മനസ്സായിത്തീരുന്നു.

ജഡരാഗ്‌നിയില്‍ ദഹിപ്പിക്കപ്പെടുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ സൂക്ഷ്മാംശം മനസ്സെന്ന പ്രതിഭാസത്തെ പുഷ്ടിപ്പെടുത്തുന്നു. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതിരുന്നാല്‍ അത് നമ്മുടെ ചിന്താശക്തിയെയും മറ്റു മാനസികപ്രക്രിയകളെയും പ്രതികൂലമായി ബാധിക്കും. അപ്പോള്‍ മനസ്സെന്നത് അന്നത്തിന്റെ തന്നെ മറ്റൊരു രൂപമാണെന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. ഇത് പോലെ തന്നെ കുടിക്കുന്ന ജലത്തിന്റെ സൂക്ഷ്മ രൂപമായി പ്രാണനും അഗ്‌നിസ്വഭാവമുള്ള ഭക്ഷണത്തിന്റെ സൂക്ഷ്മരൂപം വാക്കുമായി മാറുന്നു എന്ന് ഒരിക്കല്‍ കൂടി ശ്വേതകേതുവിനെ ഉദ്ബോധിപ്പിച്ചുകൊണ്ട് ആറാം ഖണ്ഡം അവസാനിക്കുന്നു. ഇത്രയും വിശദീകരിച്ച കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ വ്യക്തമാക്കുകയാണ് അടുത്ത ഖണ്ഡത്തില്‍ (തുടരും)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page