ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ കേസ്; കുപ്രസിദ്ധ ക്രിമിനല്‍ അപ്പിച്ചി അറസ്റ്റില്‍

കണ്ണൂര്‍: ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട ശേഷം കാറുമായി കടന്നു കളഞ്ഞ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ അറസ്റ്റില്‍. ചാവശ്ശേരി പറമ്പില്‍ അര്‍ഷായ മന്‍സിലില്‍ കെ.കെ അഫ്സല്‍ എന്ന അപ്പിച്ചി (26)യെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 6ന് മട്ടന്നൂര്‍ 19-ാം മൈലില്‍ ഉണ്ടായ അപകടത്തില്‍ പൊറോറ, വിഷ്ണു നിവാസില്‍ പി.വി നാരായണന് (54)ആണ് പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിന്റെ നമ്പര്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ജൂണ്‍ 14ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പ്രണവ് പ്രകാശ് എന്നയാളാണ് കാറുടമ. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കാര്‍ സുഹൃത്തിന് വിവാഹ ആവശ്യത്തിന് കൈമാറിയതായി പൊലീസിന് വ്യക്തമായത്. സുഹൃത്തിനെ കണ്ടെത്തിയപ്പോഴാണ് കാര്‍ ഓടിച്ചിരുന്നത് അഫ്സല്‍ ആണെന്ന കാര്യം കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ വീട്ടില്‍ നിന്ന് മാറി നിന്നതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രി ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് സംഘം വീടുവളഞ്ഞാണ് പിടികൂടിയത്. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഏതോ ലഹരി വസ്തു ഉണ്ടായിരുന്നത് കൊണ്ടാണ് പ്രതി കാറുമായി രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ അഫ്സലിനെതിരെ പരിയാരം, മാനന്തവാടി, വൈത്തിരി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ ലഹരി മരുന്ന് കടത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page