മലപ്പുറം: കൊണ്ടോട്ടിയില്‍ ബസിന് മുന്നില്‍ വടിവാള്‍ വീശി ഭീതി പരത്തിയ ആള്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവറായ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്. ഐക്കരപ്പടി എന്ന സ്ഥലത്തു നിന്നാണ് ഇയാളെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ പുളിക്കൽ സിയാംകണ്ടത്തെ ബന്ധുവിട്ടീൽനിന്നാണ് പിടികൂടിയത്. സി.ഐ എ. ദീപകുമാറിന്‍റെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ഓട്ടോയിൽ ഷംസുദ്ദീനൊപ്പമുണ്ടായിരുന്ന ബന്ധുവും യാത്രക്കാരനുമായ പുളിക്കൽ തയ്യിൽ ഹൗസിൽ ജാസിർ വലയിലായതായാണ് സൂചന. സൈഡ് കൊടുക്കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ ബസ് ഹോണ്‍ മുഴക്കിയപ്പോഴാണ് ഇയാള്‍ വടിവാള്‍ വീശിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരം വടിവാള്‍ വീശി സൈഡ് കൊടുക്കാതെ ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചു പോവുകയായിരുന്നു. ദേശീയപാതയില്‍ കോട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്.
കത്തി മൂര്‍ച്ച കൂട്ടാന്‍ കൊണ്ടുപോകുയായിരുന്നുവെന്നാണ് ഷംസുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്. അപ്പോള്‍ സ്വകാര്യ ബസ് പിന്നാലെ എത്തി പ്രകോപനപരമായ രീതിയില്‍ ഹോണ്‍ മുഴക്കി. ഈ ദേഷ്യത്തിലാണ് വടിവാള്‍ എടുത്ത് കാണിച്ചതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആദ്യം ബസിന്റെ പിന്നിലായിരുന്ന ഓട്ടോറിക്ഷയെന്നും, ആളുകള്‍ ഇറങ്ങാനുള്ള കാരണം സൈഡ് കൊടുക്കാന്‍ വൈകിയതിലുള്ള വൈരാഗ്യമാണ് വാള്‍ ഉയര്‍ത്തിക്കാട്ടാന്‍ കാരണമെന്നുമാണ് ബസ് ഡ്രൈവര്‍പൊലീസിനോട് പറഞ്ഞത്.
ഷംസുദ്ദീനെ വൈകാതെ കോടതിയിൽ ഹാജരാക്കും.







