ഭാര്യാവീട്ടില്‍ പോകുമ്പോള്‍ പത്രാസ് കാണിക്കാന്‍ 13 കാരനെ കുത്തിക്കൊന്ന നവവരന് ജീവപര്യന്തം തടവ് ശിക്ഷ

മഥുര: പതിമൂന്ന് വയസ്സുകാരനെ കൊലപ്പെടുത്തി സ്മാര്‍ട്ട് ഫോണ്‍ കൈക്കലാക്കിയെന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ആഗ്ര സ്വദേശി പങ്കജ് ബാഗേലിനെയാണ് മഥുര കോടതി ശിക്ഷിച്ചത്. 2017 ആഗസ്ത് അഞ്ചിനാണ് അതിദാരുണമായ കൊലപാതകം നടന്നത്. ഉത്തര്‍ പ്രദേശ്, കോസികാലനിലെ ജിന്‍ഡാല്‍ നഗര്‍ സ്വദേശി നിതേഷ് ആണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഗജേന്ദ്രസിംഗ് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയില്‍ എട്ടുദിവസം കഴിഞ്ഞ് അടിച്ചിട്ട ഒരു വെയര്‍ഹൗസില്‍ നിന്നാണ് നിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് നിതേഷിന്റെ സ്മാര്‍ട്ട് ഫോണ്‍ കാണാനില്ലെന്ന കാര്യം വ്യക്തമായത്. ഫോണ്‍ കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട് പൊലീസ് ഊര്‍ജ്ജിതമാക്കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നിതീഷിന്റെ ഫോണില്‍ മറ്റാരോ പുതിയ സിം കാര്‍ഡിട്ടു വിളിക്കുന്നതായി കണ്ടെത്തി. സിംകാര്‍ഡ് ഉടമയെത്തേടിയുള്ള അന്വേഷണമാണ് പങ്കജ് ബോഗേലിലേക്ക് എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നവവരനായ പങ്കജ് ഭാര്യാ വീട്ടില്‍ പോകുമ്പോള്‍ സാമ്പത്തിക സ്ഥിതി മികച്ചതാണെന്നു കാണിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തൊഴിലൊന്നും ഇല്ലാത്തതിനാല്‍ ഫോണ്‍ വാങ്ങിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിതേഷിന്റെ സ്മാര്‍ട്ട് ഫോണ്‍ യുവാവിന്റെ ശ്രദ്ധയില്‍പെടുകയും ചോദിക്കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ നല്‍കാന്‍ നിതേഷ് തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ പങ്കജ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് നിതേഷിനെ കുത്തിക്കൊന്ന് ഫോണ്‍ കൈക്കലാക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page