ലോഡ്ജിൽ മുറി ആവശ്യപ്പെട്ട് എത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ടാണ് ഉടുമ്പൻചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പട്ടത്. മുറി ഇല്ലെന്ന് പറഞ്ഞതോടെ വാക്ക് തർക്കമായി. ഒടുവിൽ ഹോട്ടൽ ഉടമയെ മർദ്ദിക്കുകയായിരുന്നു. ആറ് മാസം മുൻപ് ഈ മൂവർ സംഘം ബീഫ് കറിയിൽ കഷ്ണം കുറഞ്ഞെന്ന് പറഞ്ഞ് ഇതേ ഹോട്ടലിൽ ബഹളം ഉണ്ടാക്കിയിരുന്നു. ഈ കാര്യവും മർദ്ദനത്തിനിടയിൽ സംഘം എടുത്ത് പറഞ്ഞിരുന്നു. അന്നത്തെ തർക്കത്തെ തുടർന്ന് ഇവരെ ലോഡ്ജിൽ നിന്നും ഇറക്കി വിട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യം മൂലമാണ് ഞായറാഴ്ച രാത്രിയിൽ ഹോട്ടലിൽ എത്തി മന:പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് ആരോപണം.
ആക്രമണത്തിനിരയായ ഹോട്ടൽ ഉടമയായ കൊച്ചുപുരയ്‌ക്കൽ വാവച്ചനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലേയ്ക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ വാവച്ചന്റെ തലയ്ക്കും ചെവിയ്ക്കും പരുക്കേറ്റിട്ടുണ്ട്. മൂക്കിനും സാരമായി പരിക്ക് ഏറ്റിട്ടുണ്ട്. വാവച്ചനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് കേസെടുത്തിട്ടുണ്ട്.
