ഇന്ദിരാഗാന്ധി ഭാരതമാതാവ്; കരുണാകരനോട് ആരാധന, സുരേഷ്ഗോപി ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ചു

തൃശൂര്‍: ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ ശനിയാഴ്ച രാവിലെയെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്. ഭാരതത്തിന്റെ മാതാവായ ഇന്ദിരാ ഗാന്ധി ദീപസ്തംഭം ആണ്. ആ സ്തംഭത്തിലുള്ള കരുണാകരന്റെ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ട്. ധീരനായ ഭരണകര്‍ത്താവ് എന്ന നിലയില്‍ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്രമന്ത്രിയെന്ന പദവിയില്‍ ഇരുന്ന് കൊണ്ട് ഗുരുത്വം നിര്‍വ്വഹിക്കാനാണ് മുരളിമന്ദിരത്തില്‍ എത്തിയത്. മുരളി മന്ദിരം സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കെ. കരുണാകരന്‍. ശാരദടീച്ചറിന് മുമ്പെ കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മയെന്നും സുരേഷ്ഗോപി പറഞ്ഞു.
2019ല്‍ തൂശൂരില്‍ സ്ഥാനാര്‍ത്ഥിയായ സമയത്ത് മുരളി മന്ദിരത്തില്‍ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. തന്റെ പാര്‍ട്ടിക്കാരോട് എന്തു പറയും എന്നാണ് അന്ന് പത്മജ ചോദിച്ചത്. താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രിയെന്ന സ്ഥാനത്തിരുന്നുകൊണ്ടാണ് എത്തിയത്. അത് കെ. മുരളീധരനോ, മറ്റാര്‍ക്കെങ്കിലുമോ തടയാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.റെയില്‍ ജനദ്രോഹമാണെന്നും അത് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രാര്‍ത്ഥിച്ചത് പ്രകാരം സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ് മാതാവിന്റെ പള്ളിയിലെത്തി സ്വര്‍ണ്ണകൊന്ത സമര്‍പ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page