പൊലീസുകാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയില്‍

കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പൊലീസുകാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയടക്കം രണ്ടു പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ്, ചെങ്ങളായി സ്വദേശികളായ അരീമ്പ്ര, പണിക്കരകത്ത് ഹൗസില്‍ പി. ഷിഫാസ് (30), പരിപ്പായി പൂവപ്രത്ത് പി.കെ മുബീന്‍ (21)എന്നിവരെയാണ് എറണാകുളം, പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ മുബീന്‍ ആണ് ഇക്കഴിഞ്ഞ ജനുവരി 21ന് ശ്രീകണ്ഠാപുരത്ത് വെച്ച് പൊലീസുകാരെ ബൈക്കില്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി. കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിന് ശേഷം എറണാകുളത്തെത്തി സുഹൃത്ത് ഷിഫാസിന്റെ ഉടമസ്ഥതയില്‍ അപ്പാര്‍ട്ട്മെന്റില്‍ കഴിയുകയായിരുന്നു. ഈ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ച പനങ്ങാട് എസ്.ഐ ഹരിശങ്കറും സംഘവും വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് 26.84 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. ഇതില്‍ ഒരു ഭാഗം കിടപ്പുമുറിയിലെ കട്ടിലിനു കീഴില്‍ ഒളിപ്പിച്ചുവെച്ച നിലയിലും ബാക്കി ഭാഗം ഷിഫാസിന്റെയും മുബീന്റെയും വസ്ത്രങ്ങളുടെ പോക്കറ്റുകളിലും ഒളിപ്പിച്ചുവെച്ച നിലയിലുമാണ്. ശ്രീകണ്ഠാപുരത്ത് പൊലീസുകാരെ ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കണിയാര്‍ വയല്‍ സ്വദേശി മുഹമ്മദ് റാഫിയും പ്രതിയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page