കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിഎ സലീമിന്റെ ഡിഎന്‍എ പരിശോധന നടത്തും; സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഡിഎന്‍എ പരിശോധിക്കും. നടപടികളുടെ ഭാഗമായി സലീമിന്റെ രക്തവും മുടിയും ശേഖരിക്കാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കുട്ടിയെ പീഡിപ്പിച്ചത് പ്രതിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മോഷണം നടത്താനാണ് ഇയാള്‍ അസമയത്ത് കറങ്ങിനടന്നതെന്ന് പൊലീസ് പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കായി തിങ്കളാഴ്ച തന്നെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അഞ്ച് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. നേരത്തേ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സലീം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. മോഷ്ടിച്ച സ്വര്‍ണം കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ വില്‍പന നടത്തിയെന്നും 6000 രൂപ ലഭിച്ചെന്നും പ്രതി മൊഴി നല്‍കി. സമീപ പ്രദേശത്ത് നേരത്തെയും ഇയാള്‍ മോഷണങ്ങള്‍ നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കേസുകള്‍ കൂടി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ നിലവില്‍ കേസുണ്ട്. ആന്ധ്ര കര്‍ണൂര്‍ ജില്ലയിലെ അഡോണി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് സലീമിനെ പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട്ടെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page