കാസര്‍കോട്: ദേശീയപാത ചാലാങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. വിദ്യാര്‍ഥികളടക്കം 30 ഓളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോൾ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ നിന്നുമാണ് ബസ് താഴേക്ക് മറിഞ്ഞത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിന് സമീപത്ത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുനിന്ന് സര്‍വീസ് റോഡിലേക്ക് വെട്ടിക്കുന്നതിനിടെ ബസ് മറിയുകയായിരുന്നു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കുവാന്‍ കാസര്‍കോട് നിന്ന് മൂന്ന് യൂനീറ്റ് ഫയര്‍ഫേഴ്‌സെത്തി. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും സ്ഥലത്തെത്തി. ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിറങ്ങി. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലും ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
![](https://mlozaudj56ft.i.optimole.com/w:1080/h:552/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound776789399203041291.jpg)