ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഉന്നതതല സമിതി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിക്ക് കൈമാറിയത്. 2023 സെപ്തംബര്‍ 2-ന് സമിതി രൂപീകരണത്തിന് ശേഷം 191 ദിവസത്തെ ചര്‍ച്ചകളുടെ ഫലമാണ് ഒരേസമയം തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച റിപോര്‍ട്ട് തയ്യാറായത്. 18626 പേജുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്. കോവിന്ദ് പാനല്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ പ്രധാനമായി ഒരേസമയം തിരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടപ്പാക്കുക എന്നതാണ്. അതിന്റെ ആദ്യപടിയായി, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനാകും. രണ്ടാം ഘട്ടത്തില്‍ 100 ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടത്താം. തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാല്‍, ശേഷിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് പുതിയ തെരഞ്ഞെടുപ്പുകള്‍ നടത്താമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക സാദ്ധ്യതയെക്കുറിച്ചുള്ള എന്‍കെ സിംഗിന്റെയും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പ്രാചി മിശ്രയുടെയും ഒരു പ്രബന്ധം റിപ്പോര്‍ട്ടിലുണ്ട്.
ഒരേസമയം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പുകള്‍ക്ക്, എല്ലാ സംസ്ഥാന അസംബ്ലികളുടെയും കാലാവധി തുടര്‍ന്നുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ വരെയായിരിക്കുമെന്നു റിപോര്‍ട്ടില്‍ പറയുന്നതായി ദേശീയ മാധ്യമം പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ് എന്നിവരും രാഷ്ട്രപതി ഭവനില്‍ എത്തി ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page