കുളിമുറിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വച്ച ഒളിക്യാമറ താഴെ വീണു; വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ മെമ്മറി കാര്‍ഡില്‍ നിരവധി ദൃശ്യങ്ങള്‍; പ്രതിയെ പിടികൂടിയത് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും

തിരുവല്ലയില്‍ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാക്കിയ പ്ലംബര്‍ അറസ്റ്റില്‍. തിരുവല്ല മുത്തൂര്‍ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയില്‍ പെന്‍ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ കേസില്‍ രണ്ട് മാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രിനുവിനെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പിടികൂടിയത്.
ഡിസംബര്‍ 16 നാണ് അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ ക്യാമറ വെച്ചതിന് പ്രിനുവിനെതിരെ പരാതി ലഭിച്ചത്. വീട്ടുകാര്‍ ബാത്ത്‌റൂമില്‍ പോകുന്ന സമയത്തിന് മുമ്പ് ക്യാമറ കൊണ്ടുവെയ്ക്കുകയും അവര്‍ പുറത്തുപോകുന്നതിന് പിന്നാലെ ഇത് എടുത്തുകൊണ്ടുപോകാനുമായിരുന്നു പദ്ധതി. എന്നാല്‍ വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ബാത്ത്‌റൂമിന്റെ എയര്‍ഹോളില്‍ വെച്ചിരുന്ന പെന്‍ ക്യാമറ നിലത്തുവീണു. കുട്ടി എടുത്ത് നോക്കിയെങ്കിലും എന്താണെന്ന് മനസിലാവാതെ വീട്ടിലുള്ള മറ്റുള്ളവരെ കാണിച്ചുകൊടുക്കുകയായിരുന്നു. അവര്‍ പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ മെമ്മറി കാര്‍ഡ് കണ്ടെത്തി. തുടര്‍ന്ന് ഈ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ബാത്ത് റൂമിലെ ദൃശ്യങ്ങള്‍ പലതവണ പകര്‍ത്തിയതായി വ്യക്തമായത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസായെന്ന് മനസിലാക്കിയ പ്രിനു അന്നുമുതല്‍ ഒളിവില്‍ പോയി. രണ്ട് മാസമായി പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ചങ്ങനാശേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രതി അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥനായ ഇയാളുടെ സഹോദരി ഭര്‍ത്താവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സഹോദരിക്കും പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page