വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശനം; പിന്നാലെ ഭീഷണി; തട്ടിയെടുത്തത് 3 കോടി, എട്ടംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: വാട്‌സാപ്പ് വീഡിയോ കോളിലൂടെ അശ്ലീലരംഗങ്ങള്‍ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി എട്ടംഗ സംഘം തട്ടിയെടുത്തത് മൂന്നു കോടിയിലേറെ രൂപ. വിവിധ സംസ്ഥാനങ്ങളിലെ 728 പേരില്‍ നിന്നാണ് കോടികള്‍ തട്ടിയെടുത്തത്. ഹരിയാനയിലെ ഭിവാനിയില്‍ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തു.
വാട്സാപ്പിലേക്കു വീഡിയോ കോള്‍ വിളിച്ച് ആദ്യം റെക്കോര്‍ഡ് ചെയ്യും. പിന്നാലെ അശ്ലീല രംഗങ്ങളുമായി മോര്‍ഫ് ചെയ്തശേഷം ഇവ ആദ്യം വിളിച്ചയാളുടെ ഫോണിലേക്ക് അയച്ചുകൊടുക്കും. പിന്നാലെ ഭീഷണി മുഴക്കി പണം തട്ടിയെടുക്കുകയാണ് പതിവ്. പരാതിക്കാരന്റെ വാട്സാപ്പിലേക്കു വന്ന വിഡിയോ കോള്‍ എടുത്ത ഉടന്‍ തന്നെ യുവതി വസ്ത്രങ്ങള്‍ അഴിക്കുന്ന രംഗമാണ് കണ്ടത്. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. തൊട്ടടുത്ത നിമിഷം നഗ്‌നയായ യുവതിയുടെ അരികില്‍ ഇയാള്‍ നില്‍ക്കുന്ന വിഡിയോ ദൃശ്യം വാട്സാപ്പില്‍ തിരികെ ലഭിച്ചു. ഡല്‍ഹി പൊലീസാണെന്നും സിബിഐയില്‍ നിന്നാണെന്നും പറഞ്ഞ് തുടര്‍ച്ചയായി ഭീഷണി മുഴക്കി. തുക നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു തവണകളിലായി 36.84 ലക്ഷം നല്‍കി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തട്ടിപ്പ് സംഘം 20 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് യുവാവ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണിലേക്കു കോളുകള്‍ വന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനിലെ ദീഗ് ജില്ലയില്‍ നിന്നാണ് 8 പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു തട്ടിപ്പിനുപയോഗിച്ച 19 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഭിവാനി എസ്പി വരുണ്‍ സിംഗ്ല പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page