ഹണിട്രാപ്പില്‍ കുടുക്കി മാങ്ങാട് സ്വദേശിയുടെ 5 ലക്ഷം തട്ടി; ദമ്പതികളടക്കം 7 പേര്‍ പിടിയില്‍

കാസര്‍കോട്: 59 കാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍. കോഴിക്കോട്, പെരുമണ്ണ സ്വദേശി പി.ഫൈസല്‍ (37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശിനി ലുബ്‌ന (29), കാസര്‍കോട്, ഷിറിബാഗിലു സ്വദേശി എന്‍.സിദ്ദീഖ് (48), മാങ്ങാട്ടെ ദില്‍ഷാദ് (40), മുട്ടത്തൊടിയിലെ നഫീസത്ത് മിസ്രിയ (40), മാങ്ങാട്ടെ അബ്ദുള്ളക്കുഞ്ഞി (32), പടന്നക്കാട്ടെ റഫീഖ് (42) എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍, അരുണ്‍ മോഹനും സംഘവും അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് ബാര സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പരാതി നല്‍കുകയുമായിരുന്നു പരാതിക്കാരന്‍. ഈമാസം 23 നാണ് ലാപ് ടോപ് വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് ലുബ്‌ന ബാര സ്വദേശിയെ സമീപിച്ചത്. 25 ന് ഉച്ചയ്ക്ക് മംഗളൂരുവിലെത്തിയ ഇരുവരും ഹോട്ടലില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയ ആറംഗ സംഘം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് 5 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. മാനഹാനി ഭയന്ന് എക്കൗണ്ടിലുണ്ടായിരുന്ന 10000 രൂപ ഗൂഗിള്‍ പേ വഴി യുവതിയുടെ എക്കൗണ്ടിലേക്ക് അയച്ചു. ബാക്കി തുക നാട്ടില്‍ വച്ചു തരാമെന്ന ഉറപ്പിന്‍മേല്‍ സംഘം ഗൃഹനാഥനെ വിട്ടയച്ചു. പിന്നീട് നാട്ടിലെത്തി 4,9000 രൂപയും നല്‍കി. അടുത്ത ദിവസവും കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് ബാര സ്വദേശി പൊലീസിനെ സമീപിച്ചത്. ഫോണ്‍ വഴിയാണ് 59 കാരന്‍ ലുബ്‌നയെ പരിചയപെട്ടത്. ആ സൗഹൃദ ബന്ധത്തിന്റെ പേരിലാണ് യുവതിക്ക് ലാപ്‌ടോപ് വാങ്ങിക്കൊടുക്കാന്‍ ഒരുങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page