ജെസ്ന എവിടെ?സിബിഐക്കും കണ്ടെത്താനായില്ല; തിരോധാന കേസ് അവസാനിപ്പിച്ചെന്ന് അന്വേഷണ സംഘം

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ജെസ്ന മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. ജെസ്നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ മാത്രം തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിന് അകത്തും പുറത്തും സിബിഐ അന്വേഷിച്ചെങ്കിലും ജെസ്‌നയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയെ കാണാതാവുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്നു ജെസ്‌ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌നയെ പിന്നീട് ആരും കണ്ടിട്ടില്ല.
ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ജെസ്ന എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആദ്യം വെച്ചൂച്ചിറ പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു.ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണു കേസ് അന്വേഷണം സിബിഐക്ക് വിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page