റോഡില്‍ വെച്ച് മകളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: പട്ടാപ്പകല്‍ റോഡില്‍ വെച്ചു മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്തു കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. ഇരിട്ടി വിളമന സ്വദേശി കല്യാടന്‍ വീട്ടില്‍ ഉമേഷിനെയാണ് (40) ഇരിട്ടി പൊലിസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെന്‍ഹില്‍ സ്വദേശി കെ.യു സജിതയെ (36) ആദ്യം ഇരിട്ടി അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രി. യിലേക്കും മാറ്റി. ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബെന്‍ഹില്‍ സ്‌കൂളിന് സമീപത്തെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് അടുത്ത് അന്തര്‍സംസ്ഥാന പാതയില്‍ വെച്ചായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങള്‍ കാരണം ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട പേപ്പര്‍ കൈമാറാനുണ്ടെന്ന് പറഞ്ഞ് ഇവരെ വിളിച്ചു വരുത്തിയാണ് ഉമേഷ് അക്രമിച്ചത്. കാറിലെത്തിയ ഉമേഷ് പുറത്തിറങ്ങിയ ഉടനെ സജിതയുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഉടനെ സജിത പൊലീസിനെ വിളിക്കാന്‍ ഫോണ്‍ കൈയ്യിലെടുത്തപ്പോള്‍ പിന്നില്‍ ഒളിപ്പിച്ചു വെച്ച കത്തിയെടുത്ത് ഉമേഷ് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സജിത ഇളയ മകള്‍ക്കൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ജീവനക്കാരിയാണ് സജിത. സംഭവ സമയത്ത് അതുവഴി കടന്നുപോയ യാത്രക്കാരാണ് സജിതയെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാര്‍ ഉമേഷിനെ തടഞ്ഞുവെച്ച് പൊലിസിനെ വിവരമറിയിച്ചു. എ.എസ്.ഐ സുജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പത്മരാജന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റു രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page