തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവര്‍ത്തകര്‍ ചെരിപ്പേറും കല്ലേറും നടത്തി. അതിനിടെ പൊലീസും പ്രവര്‍ത്തകരുമായി വാക്കേറ്റവുമുണ്ടായി. ഇതേ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയതിന് ശേഷം പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, എം.എല്‍എമാരായ ഷാഫി പറമ്പില്‍, എം.വിന്‍സെന്റ്, ഡി.സി.സി പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ‘വിജയന്‍ മുഖ്യഗുണ്ടയോ മുഖ്യമന്ത്രിയോ’ എന്നെഴുതിയ ബാനറുമായി പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനുപേരാണ് അണിനിരന്നത്.സെക്രട്ടേറിയേറ്റ് പരിസരത്തുള്ള നവകേരളസദസ്സുമായി ബന്ധപ്പെട്ട ഫ്ലക്സുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ആലപ്പുഴയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദനത്തിരയായ ഭിന്നശേഷിക്കാരനായ അജിമോനും പ്രകടനത്തിനെത്തിയിരുന്നു. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു ഇന്ന് മാര്‍ച്ച് നടന്നത്. പലയിടങ്ങളിലും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
