മിമിക്രി ഇനി കലാരൂപം; നീണ്ട പത്തു വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ സര്‍ക്കാര്‍ അംഗീകാരം

തിരുവനന്തപുരം: നീണ്ട പത്തു വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ മിമിക്രിയെ കലാരൂപമായി അംഗീകരിച്ച് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള നിയമാവലിയിലെ ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ ഒപ്പം ഇനി മിമിക്രിയും ഉണ്ടാകും.
കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ ഉത്തരവില്‍ ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ മിമിക്രി കലാകാരന്‍ കെ.എസ്. പ്രസാദിനെ ഉള്‍പ്പെടുത്തി. ഇതോടെ മിമിക്രി കലാകാരന്മാര്‍ക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറല്‍ കൗണ്‍സിലില്‍ പ്രാതിനിധ്യം കിട്ടും.
നിയമാവലിയില്‍ ‘വിനോദത്തിനായി, ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവ്’ എന്നാണ് മിമിക്രി നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. സംഗീതം (വായ്പ്പാട്ട് ഉപകരണസംഗീതവും), നാടകം(വിവിധ രൂപങ്ങള്‍), വിവിധ നൃത്തങ്ങള്‍, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങള്‍(കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ), നാടന്‍കലാരൂപങ്ങള്‍(തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങള്‍ തുടങ്ങിയവ), കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്ക്ക, ക്ഷേത്രകലകള്‍ എന്നിവയാണ് അക്കാദമിയുടെ അംഗീകാരം ലഭിച്ച മറ്റു കലാരൂപങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page