കാസർകോട്: ഉപ്പളയിൽ യുവമോര്‍ച്ചാ നേതാവ് മരിച്ചതിനു പിന്നാലെ പിതാവ് കടലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. മരണപ്പെട്ട കുമ്പള ബംബ്രാണ കല്‍ക്കുള മൂസ ക്വാര്‍ട്ടേഴ്‌സിലെ ലോകനാഥന്റെ സഹോദരനും തെക്കോട്ട് മഞ്ചിലയില്‍ താമസക്കാരനുമായ സുധാകരന്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്സെടുത്തത്.ബംബ്രാണ ആരിക്കാടി പള്ളത്തെ സന്ദീപ് (37), ലോകനാഥയുടെ ഭാര്യ പ്രഭാവതി (49) മകന്‍ ശുഭം (25), പ്രഭാവതിയുടെ സഹോദരി ബണ്ട്വാള്‍ മുണ്ടപ്പദവ് നരിങ്കാനയിലെ ബേബി എന്ന ഭാരതി (38) എന്നിവര്‍ക്കെതിരെയാണ് ഉള്ളാള്‍ പൊലീസ് കേസെടുത്തത്. ഇവരുടെ പ്രേരണയിലാണ് ലോകനാഥ ജീവനൊടുക്കിയതെന്നു പരാതിക്കാരനായ സുധാകരന്‍ പൊലീസിനു മൊഴി നല്‍കി. ഇതു സംബന്ധിച്ച ശബ്‌ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും മൊഴിയില്‍ വ്യക്തമാക്കി.
ലോകനാഥയെ രണ്ടു ദിവസം മുമ്പാണ് ഉള്ളാൾ സോമേശ്വരം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനും യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ രാജേഷിനെ (30) കഴിഞ്ഞ മാസം 10ന് കാണാതാവുകയും 12ന് ഉള്ളാള്‍ ബങ്കരക്കടലില്‍ മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്‌തിരുന്നു.മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും കാണിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ലോകനാഥ് കാസര്‍ കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്‌തു. മൊഴി നല്‍കാന്‍ പൊലീസ് വിളിപ്പിച്ച ദിവസമാണ് ലോകനാഥയെ കടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരിക്കുന്നതിനു മുമ്പ് മരണത്തിനു ഉത്തരവാദികളെന്നു ചൂണ്ടിക്കാട്ടുന്ന ശബ്‌ദസന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു