ന്യൂഡൽഹി: ഹമാസുമായുള്ള യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേരിട്ടിക്കുന്നത്
ഇന്ത്യയിലേക്ക് മടങ്ങാൻ താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇതിനായി പ്രത്യേക ചാര്‍ട്ടേർഡ് വിമാനങ്ങളടക്കമുള്ള ക്രമീകരണങ്ങൾ സജ്ജമാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. അതേസമയം, സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാര്‍ക്ക് ബന്ധപ്പെടാൻ കൂടുതല്‍ ഹെല്‍പ് ലൈൻ നമ്ബറുകളും പുറത്തുവിട്ടു. യുദ്ധ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡര്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യൻ പൗരന്മാരുമായി സമ്പര്‍ക്കം തുടരുകയാണ്. ഏകദേശം പതിനെണ്ണായിരം ഇന്ത്യക്കാർ ഇസ്രായേലിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ ആറായിരത്തിലധികം പേർ മലയാളികളാണ്. ഗുജറാത്ത് അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കുടിയേറിയ നിരവധി ഇന്ത്യൻ വംശജരും ഇസ്രായേലിൽ ഉണ്ട്.
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)